← Numbers (13/36) → |
1. | യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: |
2. | യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തിൽനിന്നു ഓരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം. |
3. | അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻമരുഭൂമിയിൽനിന്നു അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു. |
4. | അവരുടെ പേർ ആവിതു: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ. |
5. | ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്. |
6. | യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്. |
7. | യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ. |
8. | എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ. |
9. | ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി. |
10. | സെബൂലൂൻ ഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ. |
11. | യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി. |
12. | ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ. |
13. | ആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ. |
14. | നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി. |
15. | ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ. |
16. | ദേശം ഒറ്റു നോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു. |
17. | മോശെ കനാൻദേശം ഒറ്റു നോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി: |
18. | ദേശം ഏതുവിധമുള്ളതു, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; |
19. | അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, |
20. | ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു. |
21. | അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ശോധനചെയ്തു. |
22. | അവർ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു. |
23. | അവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. |
24. | യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്വര എന്നു പേരായി. |
25. | അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. |
26. | അവർ യാത്രചെയ്തു പാറാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു. |
27. | അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ. |
28. | എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു. |
29. | അമാലേക്യർ തെക്കെ ദേശത്തു പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോർയ്യരും പർവ്വതങ്ങളിൽ പാർക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു. |
30. | എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു. |
31. | എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു. |
32. | തങ്ങൾ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുർവ്വർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ; |
33. | അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെ തന്നേ ആയിരുന്നു. |
← Numbers (13/36) → |