Judges (14/21)  

1. അനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.
2. അവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
3. അവന്റെ അപ്പനും അമ്മയും അവനോടു: അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോൻ തന്റെ അപ്പനോടു: അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
4. ഇതു യഹോവയാൽ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.
5. അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.
6. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
7. പിന്നെ അവൻ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു.
8. കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
9. അതു അവൻ കയ്യിൽ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്നു എടുത്തു എന്നു അവൻ അവരോടു പറഞ്ഞില്ല.
10. അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൌവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.
11. അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
12. ശിംശോൻ അവരോടു: ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
13. വീട്ടുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവർ അവനോടു: നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ എന്നു പറഞ്ഞു.
14. അവൻ അവരോടു ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല.
15. ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോടു: ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങൾ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു.
16. ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു: നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോടു ഒരു കടം പറഞ്ഞിട്ടു എനിക്കു അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ അപ്പന്നും അമ്മെക്കും ഞാൻ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.
17. വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു.
18. ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
19. പിന്നെ, യഹോവയുടെ ആത്മാവു അവന്റെ മേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.
20. ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.

  Judges (14/21)