← Job (29/42) → |
1. | ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ: |
2. | അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു. |
3. | അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽ കൂടി നടന്നു. |
4. | എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സർവ്വശക്തൻ എന്നോടുകൂടെ വസിക്കയും |
5. | എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു. |
6. | അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു. |
7. | ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതിൽക്കൽ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ |
8. | യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും. |
9. | പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ടു വായ്പൊത്തും. |
10. | ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും. |
11. | എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും. |
12. | നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു. |
13. | നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി. |
14. | ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു. |
15. | ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു. |
16. | ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു. |
17. | നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻ ഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു. |
18. | എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. |
19. | എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു. |
20. | എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു. |
21. | മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും. |
22. | ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും. |
23. | മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും. |
24. | അവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല. |
25. | ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും; |
← Job (29/42) → |