Job (18/42)  

1. അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2. നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.
3. ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു?
4. കോപത്തിൽ തന്നെത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
5. ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
6. അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.
7. അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8. അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കണിയിൻ മീതെ നടക്കും.
9. പാശം അവന്റെ കുതികാലിന്നു പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും.
10. അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.
11. ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടർന്നു അവനെ വേട്ടയാടും.
12. അവന്റെ അനർത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.
13. അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
14. അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
15. അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16. കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
17. അവന്റെ ഓർമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും.
18. അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്നു അവനെ ഓടിച്ചുകളയും.
19. സ്വജനത്തിൽ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാർപ്പിടം അന്യന്നുപോകും.
20. പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂർവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും.
21. നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.

  Job (18/42)