Jeremiah (50/52)  

1. യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാടു:
2. ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറെച്ചുവെക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാൿ തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ.
3. വടക്കുനിന്നു ഒരു ജാതി അതിന്റെ നേരെ പുറപ്പെട്ടുവരുന്നു; അതു ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോയ്ക്കളയുന്നു.
4. ആ നാളുകളിൽ, ആ കാലത്തു, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
5. അവർ സീയോനിലേക്കു മുഖം തിരിച്ചു അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടു: വരുവിൻ; മറന്നുപോകാത്തതായ ഒരു ശാശ്വത നിയമത്താൽ നമുക്കു യഹോവയോടു ചേർന്നുകൊള്ളാം എന്നു പറയും.
6. എന്റെ ജനം കാണാതെപോയ ആടുകൾ ആയീത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ചു മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്നു കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.
7. അവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോടു, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നേ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു.
8. ബാബേലിൽനിന്നു ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻ കൂട്ടത്തിന്നു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിൻ.
9. ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥവീരന്റെ അമ്പുകൾ പോലെ ഇരിക്കും.
10. കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കു ഏവർക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാടു.
11. എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ടു, നിങ്ങൾ ഉല്ലസിക്കുന്നതുകൊണ്ടു, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ടു, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിറാലിക്കുന്നതുകൊണ്ടു,
12. നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.
13. യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിന്നരികത്തു കൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകല ബാധകളും നിമിത്തം ചൂളുകുത്തും.
14. ബാബേലിന്റെ നേരെ ചുറ്റം അണിനിരത്തുവിൻ; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്കു എയ്തുവിടുവിൻ; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.
15. അതിന്നുചുറ്റും നിന്നു ആർപ്പിടുവിൻ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണുപോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‍വിൻ; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിൻ.
16. വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്നു ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ചു ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഓടിപ്പോകയും ചെയ്യും.
17. യിസ്രായേൽ ചിന്നിപ്പോയ ആട്ടിൻ കൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവു അതിനെ തിന്നു; ഒടുക്കം ഇപ്പോൾ ബാബേൽരാജാവായ നെബൂഖദുനേസർ അതിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.
18. അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അശ്ശൂർ രാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽ രാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും.
19. പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചൽപുറത്തേക്കു മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞു അവന്നു തൃപ്തിവരും.
20. ഞാൻ ശേഷിപ്പിച്ചുവെക്കുന്നവരോടു ക്ഷമിക്കയാൽ ആ നാളുകളിൽ ആ കാലത്തു, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അതു ഇല്ലാതെ ഇരിക്കും; യെഹൂദയുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാടു.
21. ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരെ ചെല്ലുക; അതിന്റെ നേരെയും സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നേ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.
22. യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തിൽ ഉണ്ടു.
23. സർവ്വഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ?
24. ബാബേലേ, ഞാൻ നിനക്കു കണിവെച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയതു.
25. യഹോവ തന്റെ ആയുധശാല തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തു കൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു കല്ദയദേശത്തു ഒരു പ്രവൃത്തി ചെയ്‍വാനുണ്ടു.
26. സകലദിക്കുകളിലും നിന്നു അതിന്റെ നേരെ വന്നു അതിന്റെ കളപ്പുരകളെ തുറപ്പിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ;
27. അതിലെ കാളയെ ഒക്കെയും കൊല്ലുവിൻ; അവ കുലെക്കു ഇറങ്ങിപ്പോകട്ടെ; അവർക്കു അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
28. നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ, സീയോനിൽ അറിയിക്കേണ്ടതിന്നു ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ടു ഓടിപ്പോകുന്നവരുടെ ഘോഷം!
29. ബാബേലിന്റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലെക്കുന്ന ഏവരുമായുള്ളോരേ, അതിന്റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽ നിന്നു ചാടിപ്പോകരുതു; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിന്നു പകരം കൊടുപ്പിൻ; അതു ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്‍വിൻ; അതു യഹോവയോടു, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നേ, അഹങ്കാരം കാണിച്ചിരിക്കുന്നു.
30. അതുകൊണ്ടു അതിലെ യൌവനക്കാർ അതിന്റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കാൾ ഒക്കെയും അന്നു നശിച്ചുപോകും എന്നു യഹോവയുടെ അരുളപ്പാടു.
31. അഹങ്കാരിയോ, ഞാൻ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിന്റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു.
32. അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്കു തീ വെക്കും; അതു അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.
33. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാൻ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു.
34. എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിന്നും ബാബേൽനിവാസികൾക്കു സ്വസ്ഥത വരുത്തേണ്ടതിന്നും അവരുടെ വ്യവഹാരം അവൻ ശ്രദ്ധയോടെ നടത്തും.
35. കല്ദയരുടെ മേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെ മേലും ജ്ഞാനികളുടെ മേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
36. വമ്പു പറയുന്നവർ ഭോഷന്മാരാകത്തക്കവണ്ണം അവരുടെ മേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാൾ വരും.
37. അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെ മേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവണ്ണം അവയുടെ മേലും വാൾവരും.
38. അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാൻ അതിന്മേൽ വറുതി വരുത്തും; അതു വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രന്തന്മാരായിരിക്കുന്നു.
39. ആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.
40. ദൈവം സൊദോമും ഗൊമോരയും അവയുടെ അയൽ പട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
41. വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.
42. അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്ക്കുന്നു.
43. ബാബേൽരാജാവു അവരുടെ വർത്തമാനം കേട്ടിട്ടു അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവനെ അതിവ്യസനവും വേദനയും പിടിച്ചു.
44. യോർദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽ പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?
45. അതുകൊണ്ടു യഹോവ ബാബേലിനെക്കുറിച്ചു ആലോചിച്ച ആലേചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ! ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.
46. ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾക്കുന്നു.

  Jeremiah (50/52)