← 2Samuel (23/24) → |
1. | ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ. |
2. | യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു. |
3. | യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, |
4. | ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ. |
5. | ദൈവസന്നിധിയിൽ എന്റെ ഗൃഹം അതു പോലെയല്ലയോ? അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ? |
6. | എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു. |
7. | അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം. |
8. | ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ. |
9. | അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. |
10. | അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു. |
11. | അവന്റ ശേഷം ഹാരാർയ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ; ചെറുപയർ ഉള്ളോരു വയലിൽ കവർച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി. |
12. | അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി. |
13. | മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു. |
14. | അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു ബേത്ത്ളേഹെമിൽ അക്കാലത്തു ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു. |
15. | ബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു. |
16. | അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റിൽ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു: |
17. | യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇതു ചെയ്‍വാൻ എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു. |
18. | യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ മൂവരിൽവെച്ചു കീർത്തി പ്രാപിച്ചു. |
19. | അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായ്തീർന്നു. എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല. |
20. | കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു. |
21. | അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു. |
22. | ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു. |
23. | അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി. |
24. | യോവാബിയന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ, ശമ്മാ, ഹരോദ്യൻ, എലീക്കാ, |
25. | പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, |
26. | അനഥോത്യൻ, അബീയേസെർ, ഹൂശാത്യൻ, മെബുന്നായി, അഹോഹ്യൻ, സൽമോൻ, |
27. | നെത്തോഫാത്യൻ മഹരായി, |
28. | നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്, |
29. | ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി, |
30. | പിരാതോന്യൻ ബെനായ്യാവു, |
31. | നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ, അബീ-അല്ബോൻ, ബർഹൂമ്യൻ, അസ്മാവെത്ത്, |
32. | ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ: |
33. | യോനാഥാൻ, ഹരാർയ്യൻ, ശമ്മ, അരാർയ്യനായ ശാരാരിന്റെ മകൻ അഹീരാം, |
34. | മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം, |
35. | കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി, |
36. | സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, |
37. | ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി. |
38. | യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്, |
39. | ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ. |
← 2Samuel (23/24) → |