1Chronicles (20/29)  

1. പിറ്റെയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.
2. ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
3. അവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
4. അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.
5. പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
6. വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.
7. അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.
8. ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.

  1Chronicles (20/29)